ആട്
Back

ആടുകളിലെ നാടവിരബാധ

ഡോ. ആശാ രാജഗോപാല്‍
അസി. പ്രൊഫസ്സര്‍, പരാദശാസ്ത്ര വിഭാഗം വെറ്ററിനറി കോളേജ്, മണ്ണുത്തി.

ആടുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് നാടവിരബാധ. മൊണീസിയ, എവിറ്റലീന, സ്റ്റെലേസിയ എന്നീ ജനുസ്സുകളില്‍പ്പെട്ട നാടവിരകളാണ് ആടുകളില്‍ കാണപ്പെടുന്നത്. ഇവയില്‍ തന്നെ മൊണീസിയ വിരബാധയാണ് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണം. വെളുത്ത നിറത്തില്‍ ഏകദേശം അരമീറ്ററോളം വലിപ്പം വരുന്ന നാടവിരകള്‍ റിബ്ബണ്‍ പോലെ കാണപ്പെടുന്നു. ‘ഒറിബാറ്റിഡേ’ വിഭാഗത്തില്‍പ്പെടുന്ന വളരെ ചെറിയ പുല്‍മണ്ഡരികള്‍ വഴിയാണ് രോഗസംക്രമണം ഉണ്ടാകുന്നത്. നാടവിരയുടെ ശൈശവ ദിശയായ ‘സിസ്റ്റിസെര്‍ക്കോയിഡ്’ അടങ്ങിയ ഇത്തരം മണ്ഡരികളെ പുല്ലിനൊപ്പം തിന്നുമ്പോളാണ് ആടുകള്‍ക്ക് വിരബാധയുണ്ടാകുന്നത്.

രോഗലക്ഷണങ്ങള്‍
ആറുമാസത്തില്‍ താഴെ പ്രായമുള്ള ആട്ടിന്‍കുട്ടികളിലാണ് നാടവിരബാധ കൂടുതലായി കാണപ്പെടുന്നത്. ചെറിയതോതിലുള്ള വിരബാധ പൊതുവെ വലിയ പ്രശ്‌നമുണ്ടാക്കുകയില്ല. എന്നാല്‍ പരിപാലനത്തിലും, പോഷണത്തിലും പോരായ്മ വരുന്ന പക്ഷം സ്ഥിതി അപകടത്തിലായേക്കാം. നാടവിരകള്‍ ആടുകളുടെ ചെറുകുടലില്‍ ക്ഷതം വരുത്തുകയും ഭക്ഷണപദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്‌തെടുക്കുകയും ചെയ്യുന്നു. തന്മൂലം ആടുകളില്‍ വിശപ്പില്ലായ്മ, ദഹനക്കുറവ്, വയറ്റിളക്കം, വളര്‍ച്ചക്കുറവ്, ശരീരം ശോഷിക്കല്‍ തുടങ്ങി ഒട്ടനവധി രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. വിശപ്പില്ലായ്മയും, പോഷകക്കുറവും, മൂലം ആട്ടിന്‍കുട്ടികളുടെ വളര്‍ച്ച മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. ചിലസമയം വിരകള്‍ കൂട്ടംകൂടി കെട്ടുപിണഞ്ഞു കിടന്ന് കുടലില്‍ തടസ്സം സൃഷ്ടിക്കുന്നു. ഈ അവസ്ഥ ഗുരുതരമായാല്‍ ആട്ടിന്‍കുട്ടികളുടെ മരണത്തിനുവരെ കാരണമായേക്കാം. നാടവിരകള്‍ ചിലപ്പോള്‍ കുടലിലെ അണുബാധയ്ക്കും വഴിവെയ്ക്കുന്നു.

കാഷ്ഠപരിശോധനയും, മരണാന്തര പരിശോധനയും വഴിയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. രോഗം ബാധിച്ച് 5 മുതല്‍ 6 ആഴ്ച കഴിയുമ്പോള്‍ കാഷ്ഠത്തിലൂടെ നാടവിരയുടെ മുട്ടകള്‍ അല്ലെങ്കില്‍ മുട്ടകള്‍ അടങ്ങിയ ഖണ്ഡങ്ങള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. വേവിച്ച ചോറ് പോലെ തോന്നിക്കുന്ന ഖണ്ഡങ്ങള്‍ കാഷ്ഠത്തില്‍ കാണുന്നത് വിബാധയുടെ സൂചന നല്‍കുന്നു.


ചികിത്സയും രോഗനിയന്ത്രണവും
രോഗസംക്രമണത്തിനു കാരണമാകുന്ന പുല്‍മണ്ഡരികളെ നിയന്ത്രിക്കുക അത്ര പ്രായോഗികമല്ല. ആയതിനാല്‍, വിരബാധിതരായ ആടുകളെ ചികിത്സിച്ച് അവയില്‍ നിന്നും വീണ്ടും രോഗം പകരുന്നത് തടയുകയാണ് രോഗനിയന്ത്രണത്തിനുള്ള പ്രായോഗിക മാര്‍ഗ്ഗം. തുരിശ്ശു ലായനി (1%), അടയ്ക്ക ഉരച്ചു നല്‍കുക എന്നിവ നാടവിരകള്‍ക്കെതിരെ പണ്ടു മുതലെ പ്രയോഗിച്ചു വരുന്ന ഒരു ചില ചികിത്സാ രീതികളാണ്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഉള്ളിലെത്തിയാല്‍ ഇവ ചിലപ്പോള്‍ മാരകമായേക്കാം. അതിനാല്‍ ഇത്തരം ചികിത്സകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം നല്‍കുക. ഇന്ന് നാടവിരകള്‍ക്കെതിരെ ഫലപ്രദമായ ഒട്ടനവധി മരുന്നുകള്‍ ലഭ്യമാണ്. നിക്ലോസാമൈഡ്, പ്രാസിക്വാന്റല്‍, ആല്‍ബെന്റസോള്‍ തുടങ്ങിയ മരുന്നുകള്‍ ശരിയായ അളവില്‍ നല്‍കുന്ന പക്ഷം വിരബാധ ചികിത്സിച്ചു മാറ്റാം.

രോഗനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍

  • ആട്ടിന്‍ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള തീറ്റ നല്‍കുക. ഇതുവഴി അവയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.
  • വിരബാധയുള്ളതായി സംശയം തോന്നിയാല്‍, കാഷ്ഠം പരിശോധിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നു നല്‍കുക. ശരിയായ അളവില്‍ മരുന്നു നല്‍കേണ്ടത് അത്യാവശ്യമാണ്.
  • ആടുകളെ അതിരാവിലെയും വൈകുന്നേരങ്ങളിലും മേയാന്‍ വിടാതിരിക്കുക. രോഗവാഹകരായ മണ്ഡരികള്‍ പുല്ലില്‍ കൂടുതലായി കാണപ്പെടുന്നത് ഈ സമയങ്ങളിലാണ്.
  • ആടുകള്‍ക്കുള്ള മേച്ചില്‍ സ്ഥലങ്ങള്‍ മാറി മാറി ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്ക് ഉഴുതുമറിച്ച് പുതിയ പുല്‍കൃഷി നടത്തുക തുടങ്ങിയ രീതികള്‍ അവലംബിച്ചാല്‍ പുല്‍മണ്ഡരികളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും.

ആടുകളുടെ വളര്‍ച്ചയും ഉല്പാദനത്തെയും ബാധിക്കുന്ന ഇത്തരം പരാദരോഗങ്ങള്‍ നിയന്ത്രിക്കുക വഴി ആടുവളര്‍ത്തല്‍ കര്‍ഷകന് ലാഭകരമായ ഒരു സേരംഭമായി തീര്‍ക്കാനാവും.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS