പദ്ധതികൾ
Back

12-ാം പദ്ധതിയില്‍ ക്ഷീരമേഖലയ്ക്ക് പുത്തന്‍ സമീപനം അനിവാര്യം

ഡോ. ടി.പി. സേതുമാധവന്‍

ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷാഭീഷണി നിലനില്‍ക്കുമ്പോള്‍ മാംസ്യത്തിന്റെ (പ്രോട്ടീന്‍) ന്യൂനത ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് വികസ്വര രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനുള്ള പരിഹാരം ജന്തുജന്യ പ്രോട്ടീന്‍ തന്നെയാണ്. ജന്തുജന്യ ഉല്പന്നങ്ങളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നത് ഇതിന് വഴിയൊരുക്കും.

അടുത്തയിടെ നടന്ന പഠനങ്ങളില്‍ ശരാശി ഇന്ത്യക്കാരന്‍ മൊത്തം വരുമാനത്തിന്റെ 40 ശതമാനത്തോളം ഭക്ഷ്യാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ ധാന്യങ്ങള്‍, പച്ചപ്പുല്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് 25% വും, ജന്തുജന്യഉല്പന്നങ്ങള്‍ക്കായി 26.2% വും ചെലവിടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ആവശ്യകത വര്‍ദ്ധിച്ചു വരുന്നു എന്നതും സസ്യാഹാരത്തെ അപേക്ഷിച്ച് മാംസാഹാരത്തിന് കൂടുതല്‍ ചെലവഴിക്കുന്നതും ഇത് വ്യക്തമാക്കുന്നു. ചെലവുകുറഞ്ഞ ജന്തുജന്യപ്രോട്ടീന്‍, ഉറവിടമായ കോഴിമുട്ടയുടേയും, പാലിന്റെയും, പാലുല്പന്നങ്ങളുടെയും ഉപഭോഗവും അനുദിനം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.13% മാത്രം വരുന്ന കേരളം ജന്തുജന്യ ഉല്പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യം നിറവേറ്റാനായി അയല്‍ സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിച്ചുവരുന്നു. ഈ രംഗത്ത് 12-ാം പദ്ധതിക്കാലയളവില്‍ സംസ്ഥാനത്ത് ഉല്പാദനം വര്‍ദ്ധിപ്പിക്കാനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രതിശീര്‍ഷ പാലിന്റെ ഉപഭോഗം പ്രതിദിനം 236 ഗ്രാമാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നത് 280 ഗ്രാമാണ്. എന്നാല്‍ ദേശീയ പോഷണ ഇന്‍സ്റ്റിറ്റിയൂട്ട് 250 ഗ്രാമെങ്കിലും ആവശ്യമാണെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കന്നുകാലികളുടെ എണ്ണത്തില്‍ കേരളത്തില്‍ 2007 ല്‍ നടന്ന സെന്‍സസ്സില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് 17 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ആടുകളുടെ എണ്ണത്തില്‍ 45% ത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉല്പാദനക്ഷമത കുറഞ്ഞ നാടന്‍ പശുക്കള്‍ ഉല്പാദനശേഷികൂടിയ സങ്കരയിനങ്ങളായിമാറുമ്പോള്‍ എണ്ണം കുറയുമെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഉല്പാദനച്ചെലവിലുള്ള വര്‍ദ്ധനവ് കര്‍ഷകരെ പശുവളര്‍ത്തലില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു എന്നത് ഒരു വസ്തുതയാണ്. താരതമ്യേന കുറഞ്ഞ മുതല്‍മുടക്കും, മികച്ച വരുമാനവും ലഭിക്കുന്ന പാവപ്പെട്ടവന്റെ കറവപ്പശുവായ ആടുകളെ വളര്‍ത്താന്‍ കുടുംബശ്രീ സംരംഭങ്ങളും വനിതാ സ്വയംസഹായ സംഘടനകളും താല്‍പര്യത്തോടെ മുന്നോട്ടുവരുന്ന പ്രവണത സംസ്ഥാനത്തുടനീളം പ്രകടമാണ്.

കേരളത്തില്‍ പാലുല്പാദനച്ചെലവ് കൂടാന്‍ ഒരു പ്രധാന കാരണം വര്‍ദ്ധിച്ച തീറ്റച്ചെലവുതന്നെയാണ്. ഒരുലിറ്റര്‍ പാലുല്പാദിപ്പിക്കാന്‍ 26 രൂപയിലധികം ചെലവുവരും. പശുവളര്‍ത്തലിന്റെ 75% തീറ്റച്ചെലവായതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗം തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്തുക എന്നതാണ്. അടുത്തയിടെ സംസ്ഥാനഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഇതിനുള്ള ഊര്‍ജ്ജിതശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിമിതി ഒരു പ്രശ്‌നമായി അവശേഷിക്കുന്നു. ഇന്ത്യയില്‍ സങ്കരയിനം പശുക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന (94%) കേരളത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട്കാലയളവില്‍ പാലിന്റെ വിലയില്‍ 50% വര്‍ദ്ധനയുണ്ടാക്കുമ്പോള്‍ തീറ്റവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് 200% മാണ്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇവ ഒരുമിച്ച് കൊണ്ടുപോകുക അത്ര എളുപ്പമല്ല! തൊഴിലുറപ്പ് പദ്ധയിയില്‍ രണ്ട് പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരെ ചേര്‍ക്കാനുള്ള നീക്കം ഏറെ സ്വാഗതാര്‍ഹമാണ്.

കേരളത്തിലെ 3.34 കോടിജനങ്ങള്‍ക്ക് ദേശീയ പോഷണ ഇന്‍സ്റ്റിറ്റിയൂട്ട് നിഷ്‌കര്‍ഷിക്കുന്ന പ്രതിശീര്‍ഷ ഉപഭോഗമായ 250 ഗ്രാമെങ്കിലും ഉറപ്പുവരുത്താന്‍ പ്രതിദിനം 30.5 ലക്ഷം ലിറ്റര്‍ ഉല്പാദനം ആവശ്യമാണ്. ഇത് ഉറപ്പുവരുത്താനുള്ള തന്ത്രങ്ങള്‍ക്കാണ് 12-ാം പദ്ധതിയില്‍ ഊന്നല്‍ നല്‍കേണ്ടത്. 2007 ലെ സെന്‍സസ്സനുസരിച്ച് കേരളത്തില്‍ 5.697 ലക്ഷം പളുക്കളുണ്ട്. ഒരു പശുവിന്റെ പ്രതിദിനപാലുല്പാദനം 7.33 ലിറ്റര്‍ മാത്രമാണ്. 30.5 ലക്ഷം പാലുല്പാദനം ലക്ഷ്യമിടുമ്പോള്‍ പശുക്കളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിനപാല്‍ ഉല്പാദനം ഒരു പശുവില്‍ നിന്നും ശരാശരി 14 ലിറ്ററെങ്കിലും ലഭിക്കണം. അവയുടെ കൂടിയ ഉത്പാദനം 21 ലിറ്ററായിരിക്കണം. എന്നാല്‍ ഇത് തീര്‍ത്തും പ്രായോഗികമല്ല. കേരളത്തില്‍ പശുവളര്‍ത്തുന്നവരില്‍ 72% പേരും 1 - 2 പശുക്കളെ വളര്‍ത്തുന്നവരാണ്. 6% ത്തോളം പേര്‍ 2 - 3 പശുക്കളെ വളര്‍ത്തുന്നു. മൊത്തം പശുക്കളില്‍ 2% ത്തോളം മാത്രമെ ശരാശരി 305 ദിവസകറവക്കാലയളവില്‍ 3000 ലിറ്ററിധികം പാലുല്പാദിപ്പിക്കുന്നുള്ളു. കന്നുകാലിവളര്‍ത്തലില്‍ സങ്കരപ്രജനനനയമുള്ള സംസ്ഥാനമാണ് കേരളം. കന്നുകാലി വര്‍ഗ്ഗോദ്ധാരണത്തിന്റെ ഫലമായി കഴിഞ്ഞ 5 പതിറ്റാണ്ട് കാലയളവില്‍ പാലുല്പാദനത്തിന്റെ ഗണ്യമായവര്‍ദ്ധനവുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും F1 തലമുറയില്‍ നിന്നും ലഭിച്ച നേട്ടം പിന്നീട് നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. സങ്കരപ്രജനനനയ പ്രകാരം വിദേശ ജനുസ്സിന്റെ തോത് 50% ത്തില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ അളവുകോല്‍ വ്യക്തമായി പാലിക്കപ്പെടണം. എന്നത് ഒരു വസ്തുതയായി മാത്രം അവശേഷിക്കുന്നു !

1994 മുതല്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനങ്ങളെ പ്രോത്സാഹിപ്പിച്ചുവരുന്നു. കാലാവസ്ഥയ്ക്കിണങ്ങിയ പശുക്കളായി ജേഴ്‌സി പശുക്കളെ അംഗീകരിച്ചു വരുന്നു.

1995-2010 കാലയളവില്‍ പശുക്കളുടെ പാലുല്പാദനം ഒരു കറവക്കാലയളവില്‍ 1800ല്‍ നിന്നും 2100 ലിറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ ജനുസ്സിന്റെ തോത് സങ്കരയിനങ്ങളില്‍ കൂടുന്നത് പാലുല്പാദനം കുറയാനിടവരുത്തുമെന്ന് കര്‍ണാലിലെ ദേശീയക്ഷീരഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് , പഞ്ചാബ് കാര്‍ഷികസര്‍വ്വകലാശാല എന്നിവയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കാലിവളര്‍ത്തലില്‍ 75% വും തീറ്റക്ക് വേണ്ടിവരുന്നതിനാല്‍ തീറ്റനിര്‍മ്മാണ രംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉത്പാദനമികവുയര്‍ത്താന്‍ പ്രയോജനപ്പെടുത്തണം. തീറ്റപരിവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് മുന്‍കൂക്കം നല്‍കണം. തീറ്റ എന്നാല്‍ പാല്‍ എന്ന സമവാക്യം എല്ലാ അര്‍ത്ഥത്തിലും പ്രായോഗിക തലത്തില്‍ വരണം. തീറ്റയിലെ പോഷകങ്ങള്‍ ദഹനപ്രക്രീയയിലൂടെ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവര്‍ത്തനത്തിന് വിധേയമായി കുറയുന്നതുമൂലം പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്ക് വിദേശരാജ്യങ്ങളില്‍ കൂടുതല്‍ പ്രചാരം ലഭിച്ചു വരുന്നു. ബൈപ്പാസ് പ്രോട്ടീന്‍, ബൈപ്പാസ കൊഴുപ്പ് തീറ്റ എന്നിവ ഇവയില്‍ ചിലതാണ്. ഉ.ര്‍ന്ന ദഹനക്ഷമത, ഉപാപചയക്ഷമത, തീറ്റപരിവര്‍ത്തനശേഷി എന്നിവയില്‍ ഊന്നിയുള്ള ഗവേഷണങ്ങള്‍, പാലുല്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

200-300 കി. ഗ്രാം തൂക്കമുള്ള സങ്കരയിനം പശുക്കളുടെ തീറ്റച്ചിലവ് താങ്ങാന്‍ കഴിയാത്ത കര്‍ഷകന് 600-900 കി.ഗ്രാം തൂക്കമുള്ള മികച്ച പാലുല്പാദനശേഷിയില്ലാത്ത ഫ്രാന്‍സിലെ മൊബിലിയാര്‍ഡ് (Mobeliarde) പശുക്കള്‍ ഗുണപ്രദമാകില്ലെന്ന് പ്രായോഗിക അറിവുകള്‍ വ്യക്തമാക്കുന്നു. ഹൈടെക് ഫാമുകളിലൂടെ കേരളത്തിലെ പാലുല്പാദനക്കമ്മി പരിഹരിക്കാമെന്നതും തീര്‍ത്തും അപ്രായോഗികമാണ്.

അന്തരീക്ഷ ആര്‍ദ്രതയിലുള്ള വ്യത്യാസം പാലുല്പാദനത്തെ ഗണ്യമായി ബാധിക്കുമെന്നുള്ള കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ പഠനങ്ങള്‍ ഈ രംഗത്ത് നടപ്പിലാക്കേണ്ട സമീപനങ്ങളിലേക്ക് വെളിച്ചം വീശുന്നു. കന്നുകാലി വര്‍ഗ്ഗോദ്ധാരണത്തിലൂടെ കുറഞ്ഞത് 10 വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള വികസനത്തിനുള്ള തുടക്കം ഇപ്പോള്‍ ആവശ്യമാണ്.

ജീനോം പഠനത്തിന്റെ ഭാഗമായുള്ള sexed semen (ലിംഗ നിര്‍ണ്ണയ ബീജം) പ്രാവര്‍ത്തികമാക്കുന്നതും നല്ലതാണ്. പാഴായിക്കളയുന്ന പച്ചിലകളും, പുല്‍വര്‍ഗ്ഗങ്ങളും തീറ്റയായി മാറ്റുന്ന സ്വീറ്റഹേലേജ് സാങ്കേതികവിദ്യക്കും കേരളത്തില്‍ സാധ്യതയുണ്ട്.

ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവ കന്നുകാലിവളര്‍ത്തലിലെ അടിസ്ഥാന ഘടകങ്ങളാണ്. വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ ബാധിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.

വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ ടോട്ടല്‍ മില്‍ക്ക് റേഷന്‍ (TMR) രീതി പ്രാവര്‍ത്തികമാക്കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാനും, ക്രോണിക്ക് അസിഡോസിസ്സ് , വന്ധ്യത തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കും. തൊഴുത്തില്‍ പശുക്കള്‍ക്ക് ആശ്വാസകരമായ അവസ്ഥ സംജാതമാക്കാനുള്ള Cow comfort, ശാസ്ത്രീയ പാരിസ്ഥിതിക ചുറ്റുപാടുകള്‍ എന്നിവ ഏര്‍പ്പെടുത്തുന്നത് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പശുക്കള്‍ക്ക് ഒരു ദിവസം കുറഞ്ഞത് 14 മണിക്കൂറെങ്കിലും കിടന്ന് വിശ്രമിക്കണം. കിടക്കുമ്പോള്‍ രണ്ട് പശുക്കള്‍ തമ്മില്‍ അന്യോന്യം കൂട്ടിമുട്ടാന്‍ പാടില്ല.

മനുഷ്യര്‍ക്ക് കുടിക്കാവുന്ന വെള്ളം മാത്രമേ പശുക്കള്‍ക്ക് നല്‍കാവൂ. ശുദ്ധമായ പാലുല്പാദനത്തിന് ഊന്നല്‍ നല്‍കണം. കയറ്റുമതി സാധ്യതയുള്ള പാലുല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഊന്നല്‍ നല്‍കണം. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പലുല്പാദിപ്പിക്കുന്ന ഇന്ത്യയില്‍ പശുക്കളുടെ ഉത്പാദനക്ഷമത കുറവാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 35% പശുക്കളില്‍ നിന്ന് 148% പാലുല്പാദിപ്പിക്കുന്നു. പാലുല്പാദനത്തെ ബാധിക്കുന്ന അകിടുവീക്കത്തെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ പരിചരണത്തിന് ഊന്നല്‍ നല്‍കണം. കുളമ്പുരോഗ നിയന്ത്രണത്തിനായുള്ള മൃഗസംരക്ഷണവകുപ്പിന്റെ ഗോരക്ഷ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയാണ്.

പാലുല്പാദനം വര്‍ദ്ധിപ്പിക്കാനും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, മില്‍ക്ക് യൂണിറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.

പ്ര്സ്സ് റിലീസ്
വെറ്ററിനറി സര്‍വ്വകലാശാല ഹരിതോത്സവത്തില്‍ പുത്തന്‍ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി സെപ്തംബര്‍ 3 മുതല്‍ സെപ്തംബര്‍ 7 വരെ എറണാകുളം മരടില്‍ നടക്കുന്ന \'ഹരിതോത്സവം 2011\' ല്‍ പങ്കെടുക്കുന്നു.

ഹരിതോത്സവത്തിന്റെ ഭാഗമായി നടക്കുന്ന എക്‌സിബിഷനില്‍ സര്‍വ്വകലാശാലയുടെ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം, തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിജ്ഞാനപ്രദമായ രീതിയിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. സര്‍വ്വകലാശാലയില്‍ നിന്നും പുറത്തിറങ്ങുന്ന ക്ഷീരോല്പന്നങ്ങള്‍, മാംസോല്പന്നങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഹരിതോത്സവം ഉദ്ഘാടന ചടങ്ങില്‍ സര്‍വ്വകലാശാലയുടെ താഴെപറയുന്ന പുത്തന്‍ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

1. ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതി
ഭക്ഷ്യസുരക്ഷാഭീഷണി നിലനില്‍ക്കുമ്പോള്‍ ഏറ്റവും ചെലവ് കുറഞ്ഞതും പോഷകമൂല്യമേറിയ കോഴിമുട്ടയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ നഗരങ്ങളിലും പട്ടണങ്ങളിലും, പട്ടണപ്രാന്ത പ്രദേശങ്ങളിലും കോഴിമുട്ടയുടെ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ബൃഹത് പദ്ധതി ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതിക്ക് സര്‍വ്വകലാശാല തുടക്കമിടുകയാണ്. പ്രത്യേകം സജ്ജീകരിച്ച കൂടുകളില്‍ സര്‍വ്വകലാശാല പുറത്തിറക്കിയ അത്യുത്പാദനശേഷിയുള്ള 5 അതുല്യ ഇനം മുട്ടക്കോഴികളെ സമീകൃത തീറ്റ നല്‍കി വളര്‍ത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ 5 കോഴിയില്‍ നിന്നും പ്രതിവര്‍ഷം 1500 ഓളം കോഴിമുട്ടകള്‍ പ്രതീക്ഷിക്കുന്നു. ഐശ്വര്യ പദ്ധതിക്ക് മൊത്തം 3500 രൂപയോളം ചെലവ് വരും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ തീറ്റക്രമ, രോഗനിയന്ത്രണ, പരിപാലന മുറകള്‍ അനുവര്‍ത്തിക്കാനുള്ള ശാസ്ത്രീയ അറിവുകള്‍ വിവരങ്ങളും കര്‍ഷകര്‍ക്ക് നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ബഹു. കേന്ദ്രഭക്ഷ്യമന്ത്രി പ്രൊഫസ്സര്‍ കെ.വി. തോമസ് നിര്‍വ്വഹിക്കും.
2. കേരളത്തില്‍ കോഴിവളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും കോഴിവളര്‍ത്തലില്‍ ഏര്‍പ്പെടാന്‍ താല്പര്യമുള്ളവര്‍ക്കും ആവശ്യമായി വിവരങ്ങള്‍ നല്‍കുന്ന \'കോഴിവളര്‍ത്തല്‍ മുറ്റത്തും മട്ടുപ്പാവിലും\' എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.
3. വെറ്ററിനറി സര്‍വ്വകലാശാലയുടെ ന്യൂസ് ലെറ്ററായ \'വിന്‍ഡോസി\'ന്റെ ആദ്യകോപ്പിയുടെ പ്രകാശനം ബഹുമാനപ്പെട്ട സംസ്ഥാന വകുപ്പ് കൃഷിമന്ത്രി ശ്രീ. കെ. പി. മോഹനനന്‍ നിര്‍വ്വഹിക്കും.
4. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ അറിവ് പകരുന്ന \'മികച്ച കോഴ്‌സുകള്‍ മികവുറ്റ തൊഴിലുകള്‍\' (Top 20 courses) എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. എം. ജേക്കബ് നിര്‍വ്വഹിക്കും. വെറ്ററിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ബി. അശോക്, IAS ഏറ്റുവാങ്ങും.
5. സെപ്റ്റംബര്‍ 4 ന് നടക്കുന്ന കര്‍ഷക സംഗത്തില്‍ സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുവാനുള്ള പ്രസിദ്ധീകരണമായ Brochure Kit ന്റെ പ്രകാശനം ബഹുമാനപ്പെട്ട കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫസ്സര്‍ കെ. വി. തോമസ് നിര്‍വ്വഹിക്കും

ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ ബന്ധപ്പെടാനായി വെറ്ററിനറി സര്‍വ്വകലാശാലയുടെ www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക E Mail മേല്‍വിലാസം aiswaryapoultry@kvasu.ac.in phone No. 09446096855 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS